Ticker

6/recent/ticker-posts

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടിയെന്ന് പരാതി; രണ്ട് കോഴിക്കോട് സ്വദേശികൾ അറസ്റ്റില്‍




 കൊച്ചി: കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്‌സൈല്‍, മിസ്ഹാപ് എന്നിവരെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കാക്കനാട് സ്വദേശിയില്‍ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.തട്ടിപ്പിന്റെ സൂത്രധാരന്‍മാരായ ഉത്തരേന്ത്യന്‍ സംഘത്തിന് സഹായം ചെയ്തു കൊടുത്തവരാണ് പിടിയിലായ പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് ഡിജിറ്റല്‍ അറസ്റ്റ് സംഘം കാക്കനാട് സ്വദേശിനിയില്‍ നിന്നും പണം തട്ടിയത്. കാക്കനാട് സ്വദേശിനിയുടെ പേരിലുള്ള ദില്ലിയിലെ ഒരു ബാങ്ക് അക്കൗണ്ട് വഴി ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു.കേസില്‍ നിന്ന് ഒഴിവാക്കാനായി ഇവര്‍ ആവശ്യപ്പെട്ടതു പ്രകാരം പലതവണയായി നാല് കോടിയിലേറെ രൂപ ഇവര്‍ക്ക് കൈമാറി എന്നും കാക്കനാട് സ്വദേശിനി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശികളുടെ പങ്ക് വ്യക്തമായത്.തുടര്‍ന്ന് രഹസ്യ നീക്കത്തിലൂടെ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്‌സില്‍ മിസ്ഹാപ് എന്നിവരെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പുകാരായ ഉത്തരേന്ത്യന്‍ സംഘത്തിന് സഹായം ചെയ്തു നല്‍കിയവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു.ഇവരുടെ അക്കൗണ്ടുകള്‍ വഴിയും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.


Post a Comment

0 Comments