തിരുവനന്തപുരം: 'കീം' എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു.
ആലപ്പുഴ ചന്തക്കാവ് സ്വദേശി ദേവാനന്ദ് പി. ഒന്നാം റാങ്കും മലപ്പുറം പൊന്നിയകുറിശ്ശി സ്വദേശി ഹാഫിസ് റഹ്മാൻ എലികോട്ടിൽ രണ്ടാം റാങ്കും കോട്ടയം പാലാ സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്കും കോട്ടയം വൈക്കം സ്വദേശിയായ ജോർഡൻ ജോയി നാലാം റാങ്കും നേടി.
ചരിത്രത്തിലാദ്യമായി ഓൺലൈൻ വഴിയായിരുന്നു ഇത്തവണപരീക്ഷ നടന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തി ഒരു മാസത്തിനു ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്.
79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാർഥികളാണ് ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ.
79044 (38853 പെൺകുട്ടികളും 40190 ആൺകുട്ടികളും) വിദ്യാർഥികൾ എഴുതിയ പ്രവേശനപരീക്ഷയിൽ 58340 പേർ (27524 പെൺകുട്ടികളും 30815 ആൺകുട്ടികളും) യോഗ്യത നേടി. അതിൽ 52500 പേരാണ് (24646 പെൺകുട്ടികളും 27854 ആൺകുട്ടികളും) റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 4261 വർധിച്ചു. പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വർധനയുണ്ടായി. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാൻസ്ജെൻഡർ വ്യക്തിയ്ക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടാനായില്ല.
0 Comments