കോഴിക്കോട്: മഴക്കാലമായാൽ ജില്ലാ കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിലെ സ്ഥിരം കാഴ്ചയാണ് അവധി ആവശ്യപ്പെട്ടുള്ള കമന്റുകൾ. മഴയുടെ തണുപ്പിൽ പുതച്ചുമൂടി കിടന്നുറങ്ങാനും വീട്ടുകാർക്കൊപ്പം ഇരിക്കാനുമെല്ലാമായാണ് കുട്ടികൾ 'അവധി ആവശ്യം' കളക്ടർമാർക്ക് മുന്നിൽ വെക്കുന്നത്. അത്തരത്തിൽ മഴക്കാലത്ത് സ്കൂളിൽ പോകാതിരിക്കാൻ നോക്കുന്ന മടിയന്മാരും മടിച്ചികളുമായ കുട്ടികൾക്ക് സ്നേഹോപദേശവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടറായ സ്നേഹിൽ കുമാർ സിങ്.
മഴക്കാലത്ത് ഏതൊക്കെ സാഹചര്യങ്ങളിലാണ് അവധി പ്രഖ്യാപിക്കുക എന്ന് കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിദ്യാർഥികളോട് വിശദീകരിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും എന്നാൽ അതിനൊപ്പം പരമാവധി അധ്യയനദിനങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അവധി രസമാണ്, എന്നാൽ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാൻ ശീലിച്ചവരാണ് നമ്മൾ, മഴയാണ് എന്ന് കരുതി നമ്മൾ നമ്മുടെ ഉത്തരവാദിത്തങ്ങൾ മാറ്റിവെക്കാറില്ലല്ലോ.' -കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.
കമന്റ് ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് കുട്ടികളോട് പറഞ്ഞ കളക്ടർ, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട് എന്ന് അവരെ ഓർമ്മിപ്പിച്ചു.
എൻ.എൻ. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ 'കാലമിനിയുമുരുളും വിഷു വരും....' എന്നുതുടങ്ങുന്ന വരികൾക്കൊപ്പം 'വിദ്യാധനം സർവധനാൽ പ്രധാനം' എന്ന വചനം കൂടി പറഞ്ഞുകൊണ്ടാണ് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
0 Comments