Ticker

6/recent/ticker-posts

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുത്; ജില്ലാ കലക്ടര്‍.





കോഴിക്കോട്: 
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് നടക്കുന്ന വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്നും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദ്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ താഴേത്തട്ടിലേക്ക് നല്‍കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും ജില്ലയില്‍ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണം. ചെറിയ അക്രമ സംഭവങ്ങള്‍ വലിയ സംഘര്‍ഷങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അത്തരം അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ ഓർമിപ്പിച്ചു. ജില്ലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന യാതൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടെടുപ്പ് വേളയിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കിയതായി കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാർ എന്നിവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും വോട്ടെണ്ണല്‍ ദിനത്തിന് മുന്നോടിയായി ഉടന്‍ തന്നെ എടുത്തുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ആഹ്ലാദ പ്രകടനങ്ങള്‍ ഒരു കാരണവശാലും രാത്രിയിലേക്ക് നീളുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ല.
 ആഘോഷപരിപാടികളുടെ ഭാഗമായി പടക്കങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു. ഇവയുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കുന്നതിനും ഏകോപനം സാധ്യമാക്കുന്നതിനുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും അവര്‍ അറിയിച്ചു.


നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ അറിയിക്കുന്നതായി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. ആഹ്ലാദപ്രകടനങ്ങളുമായി ബന്ധപ്പെട്ട് സമാധാനം തകര്‍ക്കുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളെയും പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് പ്രാദേശിക തലത്തില്‍ പോലിസിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

യോഗത്തില്‍ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാർ, വടകര ലോക്സഭ മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ശീതള്‍ ജി മോഹന്‍, പാര്‍ട്ടി പ്രതിനിധികളായ പി എം അബ്ദുറഹ്മാൻ (കോൺഗ്രസ്‌), എം ഗിരീഷ് (സിപിഐഎം), കെ കെ നവാസ് (മുസ്ലിം ലീഗ്), അജയ് നെല്ലിക്കോട് (ബിജെപി), പി ടി ആസാദ് (ജനതാദൾ എസ്) എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments